ഒന്ന്പ്രാ
രംഭം
ചാത്തര മേനോൻ: എന്താണ് മാധവാ ഇങ്ങിനെ സാഹസമായി വാക്ക് പറഞ്ഞത്. ഛീ- ഒട്ടും നന്നായില്ല. അദ്ദേഹത്തിൻ്റെ മനസ്സുപോലെ ചെയ്യട്ടെ. കാരണവന്മാർക്കു നാം കീഴടങ്ങണ്ടേ? നിൻ്റെ വാക്കു കുറേ കവിഞ്ഞുപോയി.
മാധവൻ: അശേഷം കവിഞ്ഞിട്ടില്ല. സിദ്ധാന്തം ആരും കാണിക്കരുത്. അദ്ദേഹത്തിന് മനസ്സില്ലെങ്കിൽ ചെയ്യേണ്ട. ശിന്നനെ ഞാൻ ഒന്നിച്ച് കൊണ്ടു പോകുന്നു. അവനെ ഞാൻ പഠിപ്പിക്കും.
കുമ്മിണി അമ്മ: വേണ്ടാ കുട്ടാ, അവൻ എന്നെ പിരിഞ്ഞു പാർക്കാൻ ആയില്ലാ. നീ ചാത്തരേയോ, ഗോപാലനെയോ കൊണ്ടുപോയി പഠിപ്പിച്ചോ. ഏതായാലും നിന്നോട് കാരണവർക്ക് മുഷിഞ്ഞു. ഞങ്ങളോട് മുമ്പ് തന്നെ മുഷിഞിട്ടാണെങ്കിലും നിന്നെ ഇതുവരെ അദ്ദേഹത്തിന് വളരെ താല്പര്യം ആയിരുന്നു.
മാധവൻ: ശരി, ചാത്തര ജ്യേഷ്ഠനെയും ഗോപാലനെയും ഇനി ഇംഗ്ലീഷ് പഠിപ്പിക്കാൻ കൊണ്ടുപോയാൽ വിചിത്രം തന്നെ.
ഇങ്ങിനെ അവർ സംസാരിച്ചു കൊണ്ട് നിൽക്കുന്ന മദ്ധ്യേ ഒരു ഭൃത്യന് വന്ന് മാധവനെ അമ്മാമൻ ശങ്കരമേനോൻ വിളിക്കുന്നു എന്ന് പറഞ്ഞു. ഉടനെ മാധവൻ അമ്മാമൻ്റെ മുറിയിലേക്ക് പോയി.
ഈ കഥ ഇനിയും പരക്കുന്നതിനുമുമ്പ് മാധവൻ്റെ അവസ്ഥയെക്കുറിച്ച് സ്വല്പമായി ഇവിടെ പ്രസ്താവിക്കേണ്ടി വന്നിരിക്കുന്നു.
മാധവൻ്റെ വയസ്സ്, പഞ്ചുമേനവനുമായുള്ള സംബന്ധ വിവരം, പാസായ പരീക്ഷകളുടെ വിവരം ഇവകളെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ഇനി ഇയാളെക്കുറിച്ച് പറയുവാനുള്ളത് ചുരുക്കത്തിൽ പറയാം.
മാധവൻ അതി ബുദ്ധിമാനും അതികോമളനും ആയ യുവാവാകുന്നു. ഇയാളുടെ ബുദ്ധി സാമര്ത്ഥ്യത്തിൻ്റെ വിശേഷതയെ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങിയതുമുതൽ ബി. എൽ. പാസ്സാകുന്നതുവരെ സ്കൂളിൽ അയാൾക്ക് ശ്ലാഘനീയമായി ക്രമോൽക്കർഷമായി വന്നുചേർന്ന കീർത്തി തന്നെ സ്പഷ്ടമായും പൂർത്തിയായും വെളിവാക്കിയിരുന്നു. ഒരു പരീക്ഷ എങ്കിലും മാധവൻ ഒന്നാമത് പോയ പ്രാവശ്യം ജയിക്കാതിരുന്നിട്ടില്ലാ. എഫ്. എ., ബി. എ. ഇതുകൾ രണ്ടും ഒന്നാം ക്ലാസ് ആയിട്ട് ജയിച്ചു. ബി. എ. പരീക്ഷയ്ക്ക് അന്യഭാഷ ഭാഷ സംസ്ക്രതമായിരുന്നു. സംസ്കൃതത്തിൽ മാധവന് ഒന്നാംതരം വില്പ്ത്തി ഉണ്ടായി. ബി. എൽ. ഒന്നാം ക്ലാസിൽ ഒന്നാമതായി ജയിച്ചു. ഇതുകൂടാതെ സ്കൂൾ വകയായ പലവക പരീക്ഷകളും പലപ്പോഴും ജയിച്ചതിനാൽ മാധവന് പലേ സമ്മാനങ്ങളും വിദ്യാഭിവൃദ്ധിക്ക് നിയമപെടുത്തീട്ടുള്ള പലേവക മാസ് പടികളും കിട്ടീട്ടുണ്ടായിരുന്നു. സ്കൂളിൽ മാധവനെ പഠിപ്പിച്ച എല്ലാ ഗുരുനാഥന്മാർക്കും മാധവനേക്കാൾ സാമർത്ഥ്യവും യോഗ്യതയും ഉണ്ടായിട്ടും അവരുടെ ശിഷ്യന്മാരിൽ ഒരുവനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന ബോദ്ധ്യമാണ് ഉണ്ടായിരുന്നത്.
ഈ വിശേഷവിധിയായ ബുദ്ധിക്ക് പാർപ്പിടമായിരിപ്പാൻ തഥനുരൂപമായി സൃഷ്ടിച്ചതോ മാധവൻറെ ദേഹം അന്ന് അയാളെ കണ്ട് പരിചയമായ ഏവനും തോന്നും. ഒരു പുരുഷൻറെ ഗുണദോഷങ്ങളെ വിവരിക്കുന്നതിൽ അവരുടെ ശരീര സൗന്ദര്യ വർണ്ണന വിശേഷവിധിയായി ചെയ്യുന്നത് സാധാരണ അനാവശ്യമാകുന്നു. ബുദ്ധി, സാമർത്ഥ്യം, പഠിപ്പ്, പൗരുഷം വിനയാദി ഗുണങ്ങൾ ഇതുകളെ പറ്റി പറഞ്ഞാൽ മതിയാവുന്നതാണ്. എന്നാൽ മാധവൻ്റെ ദേഹകാന്തിയെ പറ്റി രണ്ടക്ഷരം ഇവിടെ പറയാതിരിക്കുന്നത് ഈ കഥയുടെ അവസ്ഥയ്ക്ക് മതിയാകില്ലെന്ന് ഒരു സമയം എൻറെ വായനക്കാർ അഭിപ്രായപ്പെടുമോ എന്ന് ഞാൻ ശങ്കിക്കുന്നതിനാൽ ചുരുക്കി പറയുന്നു.
ദേഹം തങ്കവർണ്ണം. ദിനംപ്രതി ശരീരത്തിൻറെ ഗുണത്തിനു വേണ്ടി ആചരിച്ചു വരുന്ന വ്യായാമങ്ങളാൽ ഈ യൗവനകാലത്ത് മാധവൻറെ ദേഹം അതിമോഹനമായിരുന്നു. വേണ്ടതിലധികം അശേഷം തടിക്കാതെയും അശേഷം മെലിവ് തോന്നാതെയും കാണപ്പെടുന്ന മാധവൻറെ കൈകൾ, മാറിടം, കാലുകൾ ഇതുകൾ കാഴ്ചയിൽ സ്വർണ്ണം കൊണ്ട് വാർത്ത് വെച്ചതോ എന്ന് തോന്നാം. ആൾദീർഘം ധാരാളമുണ്ട്. മാധവൻറെ ദേഹം അളന്ന് നോക്കണമെങ്കിൽ പ്രയാസമില്ലാതെ കാലുകളുടെ മുട്ടിനു സമം നീളമുള്ളതും അതി ഭംഗിയുള്ളതും ആയ മാധവൻ്റെ കുടുമകൊണ്ട് മുട്ടോളം കൃത്യമായി അളക്കാം. മാധവൻ്റെ മുഖത്തിൻറെ കാന്തിയും പൗരുഷശ്രീയും ഓരോ അവയവങ്ങൾക്കും പ്രത്യേകം പ്രത്യേകം ഉള്ള ഒരു സൗന്ദര്യവും അന്യോന്യമുള്ള യോഗ്യതയും ആകപ്പാടെ മാധവൻ്റെ മുഖവും ദേഹസ്വഭാവവും കൂടി കാണുമ്പോൾ ഉള്ള ഒരു ശോഭയും അത്ഭുതപ്പെടത്തക്കതെന്നേ പറയവാനുള്ളൂ. മാധവനെ പരിചയമുള്ള സകല യൂറോപ്യന്മാരും വെറും കാഴ്ചയിൽത്തന്നെ മാധവനെ അതികൗതുകം തോന്നി മാധവൻ്റെ ഇഷ്ടന്മാരായി തീർന്നു.
ഇങ്ങിനെ യൗവനാരംഭത്തിൽ തന്നെ ശരീരവും കീർത്തിയും അതിമനോഹരം ആണെന്ന് സർവ്വ ജനങ്ങൾക്കും അഭിപ്രായം ഉള്ളത് തനിക്ക് വലിയ ഒരു ഭ്രഷണമാണ്- അത് ഒരിക്കലും ഇല്ലായ്മ ചെയ്യരുതെന്നുള്ള വിചാരം കൊണ്ടോ, അതല്ല സ്വാഭാവികമായ ബുദ്ധി ഗുണം കൊണ്ടോ എന്നറിഞ്ഞില്ല, മാധവൻ സാധാരണ യുവാക്കളിൽ പതിനെട്ട് വയസ്സുമുതൽ ക്രമമായി കല്യാണം ചെയ്ത ഗൃഹസ്ഥാശ്രമികളാവുന്നതിനിടയിൽ പോകുന്നതിനിടയിൽ നിർഭാഗ്യവശാൽ ചിലപ്പോൾ കാണപ്പെടുന്ന ദുർവ്യാപാരങ്ങളിൽ ഒന്നും അശേഷം പ്രവേശിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പായി പറയാം. അതുകൊണ്ട് സ്വഭാവേനയുള്ള ദേഹകാന്തിയും മിടുക്കും പൗരുഷവും മാധവന് പൂർണ്ണയൗവനമായപ്പോൾ കാണേണ്ടതുതന്നെയായിരുന്നു.
മാധവന് ഇംഗ്ലീഷിൽ അതിനൈപുണ്യമുണ്ടായിരുന്നുവെന്ന് ഞാൻ ഇനി പറയേണ്ടതില്ലല്ലോ. ലൊൻ ടെനിസ്സ്, ക്രിക്കറ്റ് മുതലായ ഇംഗ്ലീഷ് വ്യായാമ വിനോദങ്ങളിലും മാധവൻ നിപുണനായിരുന്നു. നായാട്ടിൽ ചെറുപ്പം മുതൽക്കേ പരിശ്രമിച്ചിരുന്നു. പക്ഷേ ഇത് തൻ്റെ അച്ഛൻ ഗോവിന്ദപ്പണിക്കരിൽ നിന്ന് കിട്ടിയ ഒരു വാസനയായിരിക്കാം- അദ്ദേഹം വലിയ നായാട്ട് ഭ്രാന്തൻ ആയിരുന്നു. നായാട്ടിൽ ഉള്ള സക്തി മാധവന് വളരെ കലശലായിരുന്നു. രണ്ടു മൂന്നുവിധം വിശേഷമായ തോക്കുകൾ, രണ്ടു മൂന്ന് പിസ്റ്റോൾ, റിവോൾവർ ഇതുകൾ താൻ പോകുന്നേടത്ത് എല്ലാം കൊണ്ടും നടക്കാറാണ്. വിനോദസുഖങ്ങൾ ഒടുവിൽ വേറെ ഒരു വഴിയിൽ തിരിഞ്ഞതുവരെ ശിക്കറിൽ തന്നെയാണ് അധികവും മാധവൻ വിനോദിച്ചിരുന്നത്.
ഭൃത്യന് വന്ന് വിളിച്ചതിനാൽ മാധവൻ തൻ്റെ അമ്മാമൻ്റെ അടുക്കെ ചെന്ന് നിന്നു.
ശങ്കരമേനോൻ: മാധവാ ഇത് എന്ത് കഥയാണ്! വയസ്സുകാലത്ത് കാരണവരോട് എന്തെല്ലാം അധിക്ഷേപമായ വാക്കുകളാണ് നീ പറഞ്ഞത്. അദ്ദേഹം നിന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത് ഫലമോ ഇത്? എത്ര ദ്രവ്യം നിനക്കുവേണ്ടി അദ്ദേഹം ചിലവ്ചെയ്തു?
മാധവൻ: അമ്മാമനും ഇങ്ങനെ അഭിപ്രായപ്പെടുന്നത് ഞങ്ങളുടെ നിർഭാഗ്യം! കാര്യം പറയുമ്പോൾ ഞാൻ അന്യായമായി ആരെയും ഭയപ്പെട്ട് പറയാതിരിക്കില്ല. എനിക്ക് ഈ വക ദുഷ്ടതകൾ കണ്ടുകൂടാ. വലിയമ്മാമൻ ദേഹാദ്ധ്വാനം ചെയ്തു സമ്പാദിച്ച ഒരു കാശുപോലും ചിലവിടാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. പൂർവ്വന്മാർ സമ്പാദിച്ചതും നമ്മുടെ അഭ്യുദയത്തിനും ഗുണത്തിനും വേണ്ടി അദ്ദേഹം കൈവശം വെച്ചിരിക്കുന്നതായ പണം നമ്മളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ചിലവിടാനേ ഞാൻ പറഞ്ഞുള്ളൂ. കുമ്മിണിയമ്മയും അവരുടെ സന്താനങ്ങളും ഇവിടത്തെ ഭൃത്യന്മാരല്ലാ. അവരെ എന്താണ് വലിയമ്മാമൻ ഇത്ര നിർദയമായി തള്ളിക്കളഞ്ഞിരിക്കുന്നത്? അവരുടെ രണ്ടു മക്കളെ ഇംഗ്ലീഷ് പഠിപ്പിച്ചില്ല- കല്ല്യാണികുട്ടിയേയും വേണ്ടുംപോലെ ഒന്നും പഠിപ്പിച്ചില്ലാ. എന്തു കഷ്ടമാണ് ഇദ്ദേഹം ചെയ്യുന്നത്. ഇങ്ങനെ ദുഷ്ടത കാട്ടാമോ? ഇനി ആ ചെറിയ ശിന്നനെയും മൂരിക്കുട്ടനെപ്പോലെ വളർത്താനാണത്രെ ഭാവം. ഇതിന് ഞാൻ സമ്മതിക്കയില്ല- ഞാൻ അവനെ കൊണ്ടുപോയി പഠിപ്പിക്കും.
ശങ്കരമേനോൻ: ശിക്ഷ- ശിക്ഷ! വിശേഷം തന്നെ! നീ എന്തുകൊണ്ടാണ് പഠിപ്പിക്കുന്നത്? മാസത്തിൽ അമ്പത് ഉറുപ്പികയല്ലേ നിനക്ക് തരുന്നുള്ളു? നീ എന്തുകൊണ്ട് പഠിപ്പിക്കും? അമ്മാമൻ്റെ മുഷിച്ചൽ ഉണ്ടായാൽ പലേ ദുർഘടങ്ങളും ഉണ്ടായി വരാം. ക്ഷണംപോലെ കാൽക്കവീഴ്.
"അമ്മാമൻ്റെ മുഷിച്ചൽ ഉണ്ടായാൽ പലേ ദുർഘടങ്ങൾ ഉണ്ടായി വരാം" എന്ന് പറഞ്ഞതിനെ കേട്ടതിൽ ഇന്ദുലേഖയെ കുറിച്ചാണ് ഒന്നാമത് മാധവൻ വിചാരിച്ചത്. ആ വിചാരം ഉണ്ടായ ക്ഷണം മാധവൻ്റെ മുഖത്ത് പ്രത്യക്ഷമായ ഒരു വികാരം ഭേദം ഉണ്ടായി. എങ്കിലും അത് ക്ഷണേന അടക്കി. അറയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ലേശം മന്ദഹാസത്തോടെ മാധവൻ മറുപടി പറഞ്ഞു.
മാധവൻ: അദ്ദേഹത്തിനെ ഞാൻ എന്താണ് മുഷിപ്പിക്കുന്നത്? ന്യായമായ വാക്ക് പറഞ്ഞാൽ അദ്ദേഹം എന്തിന് മുഷിയണം? അദ്ദേഹത്തിൻ്റെ ന്യായമില്ലാത്ത മുഷിച്ചിലിന്മേൽ എനിക്ക് ഭയമില്ല.
ശങ്കരമേനോൻ: ഛീ! ഗുരുത്വക്കേട് പറയല്ല.
മാധവൻ: എന്ത് ഗുരുത്വക്കേട്? എനിക്ക് ഈ വാക്കിൻ്റെ അർത്ഥം തന്നെ അറിഞ്ഞുകൂടാ.
ശങ്കരമേനോൻ: അത് അറിയാത്തതാണ് വിഷമം. അപ്പു! നീ കുറെ ഇംഗ്ലീഷ് പഠിച്ചു സമർത്ഥനായി എന്ന് വിചാരിച്ചു നമ്മളുടെ സമ്പ്രദായവും നടപ്പും കളയല്ലാ. കുട്ടൻ ഊണ് കഴിഞ്ഞുവോ?
മാധവൻ: ഇല്ല, എനിക്ക് മനസ്സിന് വളരെ സുഖക്കേടു തോന്നി. അമ്മ പാൽക്കഞ്ഞിയും എടുത്ത് വഴിയേ വന്നിരുന്നു.
അപ്പോൾ പാർവ്വതി അമ്മ പാൽക്കഞ്ഞി വെള്ളിക്കിണ്ണത്തിൽ കയ്യിൽ എടുത്തതോടുകൂടി അകത്തേക്ക് കടന്നു.
ശങ്കരമേനോൻ: പാർവ്വതീ! കേട്ടില്ലേ കുട്ടൻ പറഞ്ഞതെല്ലാം?
പാർവ്വതി അമ്മ: കേട്ടു. അശേഷം നന്നായില്ലാ.
മാധവൻ: പാൽക്കഞ്ഞി ഇങ്ങട്ട് തരൂ.
രണ്ടിറക്ക് പാൽക്കഞ്ഞി നിന്നെടത്ത് നിന്നു തന്നെ കുടിച്ച് അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചും കൊണ്ട്,
മാധവൻ: അല്ലാ, അമ്മയ്ക്കും എന്നോട് വിരോധമായോ?
പാർവ്വതി അമ്മ: പിന്നെയോ; അതിനെന്താണ് സംശയം? ജേഷ്ഠനും അമ്മാമനും ഹിതമല്ലാത്തത് എനിക്കും ഹിതമല്ലാ. ആട്ടെ, ഈ കഞ്ഞി കുടിക്കൂ, എന്നിട്ട് സംസാരിക്കാം. നേരം ഉച്ചയായി. കുടുമ എന്തിനാണ് എപ്പോഴും ഇങ്ങനെ തൂക്കിയിടുന്നത്; ഇങ്ങോട്ടു വരൂ; ഞാൻ കെട്ടിത്തരാം. കുടുമ പകുതിയായിരിക്കുന്നു.
മാധവൻ: അമ്മേ, ശിന്നനെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് ആവശ്യമോ അല്ലയോ? നിങ്ങൾ പറയിൻ.
പാർവ്വതി അമ്മ: അതു നിൻ്റെ വലിയമ്മാമൻ നിശ്ചയിക്കേണ്ടതല്ലേ കുട്ടാ? എനിക്ക് എന്തറിയാം? വലിയമ്മാമനല്ലേ നിന്നെ പഠിപ്പിച്ചത്; അദ്ദേഹം തന്നെ അവനെ പഠിപ്പിക്കുമായിരിക്കും.
മാധവൻ: വലിയമ്മാമൻ പഠിപ്പിക്കാതിരുന്നാലോ?
പാർവ്വതി അമ്മ: പഠിക്കേണ്ട
മാധവൻ: അതിനു ഞാൻ സമ്മതിക്കയില്ലാ.
പാർവ്വതി അമ്മ: കിണ്ണം ഇങ്ങോട്ട് തന്നേക്കു; ഞാൻ പോകുന്നു. ഉണ്ണാൻ വേഗം വരണേ.
Write a comment ...